ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Saturday, May 29, 2010

മാണിസാറിനെ ആര്‍ക്കാണ് പേടി ?

കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !

Berly Thomas
http://berlytharangal.com/?page_id=1787

No comments: